2010 മാർച്ച് 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എ സി

അബുദാബി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റിലെ സി എം സി സി സെക്ഷനില്‍ ജോലി ചെയ്തിരുന്ന കാലം. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഫ്ലൈറ്റിനടുത്തേക്ക്, നിര്‍ദ്ദേശിക്കപ്പെട്ട കാര്‍ഗോ യൂണിറ്റുകള്‍ അയക്കുക എന്നതാണ് ജോലി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചു. സെക്യൂരിറ്റി കാണാതെ അകത്തു കടത്തിയതാണ് മൊബൈല്‍ . കാര്‍ഗോ ഹോള്‍ഡിംഗ് ഏരിയയിലെ ഏതെങ്കിലും കാര്‍ഗോ യൂണിറ്റിന്റെ മറയില്‍ നിന്നാല്‍ ആരും കാണാതെ സംസാരിക്കാം. പിടിച്ചാല്‍ പണിയാണ്. വിശേഷങ്ങള്‍ക്കിടെ ജോലി എങ്ങനെയുണ്ട് എന്ന് ചോദിച്ച സുഹൃത്തിനോട് "ജോലി വലിയ സുഖമൊന്നുമില്ല, ഇവിടെ ഭയങ്കര ചൂടാണ്" എന്ന് ഞാന്‍ പറഞ്ഞു.
"ചൂട് പുറത്തല്ലേ, നിങ്ങള്‍ ഗള്‍ഫുകാര്‍ എപ്പോഴും എസിക്കകത്തല്ലേ" എന്ന് സുഹൃത്ത്... "റൂമിലും കാറിലും എന്തിനു, കക്കൂസില്‍ വരെ എസി".
"ശരിയാണ് പക്ഷെ ഞാന്‍ ജോലി ചെയ്യുന്നത് പുറത്താണ്" എന്ന് പറഞ്ഞിട്ട് അവന്‍ വിശ്വസിക്കുന്നില്ല.
"നിങ്ങള്‍ ഗള്‍ഫുകാര്‍ അവിടെ എസി മുറിക്കകത്തിരുന്നു സുഖിക്കും. എന്നിട്ട് അങ്ങോട്ട്‌ വരാന്‍ കാത്തിരിക്കുന്നവരെ, ചൂടാണ് എന്നൊക്കെപ്പറഞ്ഞു നിരുല്സാഹപ്പെടുത്തും" ഇങ്ങനെ പോയി അവന്റെ ആരോപണങ്ങള്‍ .
മുകളില്‍ കത്തുന്ന സുര്യന്‍ .. താഴെ ചുട്ടു പഴുത്ത അവസ്ഥയിലുള്ള ടാര്‍ ചെയ്ത പ്രതലം.. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ.. അകത്തെ മോണിറ്ററില്‍ 50 ഡിഗ്രി ചൂട് കാണിക്കുന്നു.. (അതില്‍ കൂടുതല്‍ ഉണ്ടെങ്കിലും കാണിക്കില്ല എന്ന് മലയാളി സുഹൃത്തുക്കള്‍ ) വിയര്‍ത്തൊലിക്കുന്ന അവസ്ഥയിലും, ഞാന്‍ ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യുഷനിലായിരുന്നു.

2010 മാർച്ച് 11, വ്യാഴാഴ്‌ച

കല്ലേറ്

നാലാം ക്ലാസ്സില്‍ പഠിക്കുന്ന, എന്റെ നാട്ടിലെ ഒരു കുട്ടിയെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു... "എന്താടാ... ഇന്ന് നീ സ്കൂളില്‍ പോയില്ലേ...?"

അവന്‍ കാലു പൊക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു "കാലു പൊട്ടീരിക്ക്യാ മാഷേ"

"എന്താ പറ്റ്യേതു... എങ്ങനെയാ കാലു പൊട്ട്യേ ?" ഞാന്‍ ചോദിച്ചു.

"അത് ഒരു ഹിന്ദു കുട്ടി കല്ലെടുത്തെറിഞ്ഞതാ...!!"

അവന്റെ മറുപടി കേട്ട് സ്വാഭാവികമായും ഞാന്‍ ഞെട്ടി.
"എന്തിനാടാ ഹിന്ദു കുട്ടി എന്ന് പറയുന്നത്... ഒരു കുട്ടി എന്ന് പറഞ്ഞാല്‍ പോരെ...?" ഞാന്‍ ചോദിച്ചു.

"അവന്‍ ഹിന്ദു തന്നെ ആണ് മാഷേ...!!!"

അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ഇസ്ലാമിക് സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. അവിടെ മുസ്ലിം വിദ്യാര്‍ത്ഥികളല്ലാതെ വേറെ ആരും കാണില്ല. അപ്പോള്‍ അവന്‍ ഏറെക്കുറെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് ഒരു മതത്തില്‍പ്പെട്ടവരുമായി മാത്രമാണ്. ഇതര മതസ്ഥരുമായി ഇടപഴകാന്‍ അവസരം കുറയുമ്പോള്‍ കുട്ടികളുടെ ലോകം തന്നെ വളരെ ചുരുങ്ങിപ്പോകുന്നു. ഒപ്പം അവരുടെ വീക്ഷണവും.

2010 മാർച്ച് 3, ബുധനാഴ്‌ച

ഓഫര്‍

ഇന്ന്, വീട്ടുപകരണങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം എന്റെ ഉമ്മ നഷ്ടപ്പെടുത്തി. വീട്ടില്‍ വന്നു കയറിയ മഹാലക്ഷ്മിയെ പുറംകാലു കൊണ്ട് തട്ടിയകറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതോ ഒരു പ്രമുഖ(?) കമ്പനിയിലെ സെയില്‍സ് റപ്രസെന്റെടിവ് ആയ ഒരു ലേഡി ആണ് മഹാലക്ഷ്മിയായി വന്നത്. ഓഫര്‍ ഇതാണ്. അവരുടെ കമ്പനിയുടെ രണ്ടായിരം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ നമുക്ക് വെറും 650 രൂപയ്ക്കു തരും. അവര്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യത്തിന് ശരിയുത്തരം പറഞ്ഞാല്‍ മാത്രം മതി! എത്ര സിമ്പിള്‍ ആയ ഓഫര്‍ അല്ലെ..? ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലോ, ഈ വീട്ടുപകരണങ്ങള്‍ രണ്ടായിരം രൂപയ്ക്കു വാങ്ങിയാല്‍ പോലും ഭയങ്കര ലാഭമാണത്രെ. ഛെ.! എന്റെ ഉമ്മയുടെ തികച്ചും പിന്തിരിപ്പന്‍ ആയ ചിന്താഗതി മൂലം ആ ഓഫര്‍ നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചു ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞു മടക്കി വിട്ടു.

വരട്ടെ.. അടുത്ത തവണ നോക്കാം........

2010 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമയനിഷ്ഠ

സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്..............

"............ സാറേ, നമുക്കിപ്പോ ടൌണില്‍ പോയി അത് വാങ്ങി വന്നാലോ...? ഇന്ന് തന്നെ വേണ്ടതല്ലേ...?"
"ഏയ്‌... രണ്ടു മണി കഴിയട്ടെ കുട്ടാ... ഇപ്പൊ നമുക്ക് ലഞ്ച് ബ്രേക്കല്ലേ...?"

****************

"................യേട്ടാ, സപ്പ്ലൈ ഓഫീസിലെ അനിലേട്ടന്‍ ആസ്പത്രീന്ന് വന്നു. ഇപ്പൊ വീട്ടിലുണ്ട്. നമുക്ക് പോയി കാണണ്ടേ...?"
"ഇപ്പളാ... ഇപ്പൊ നാലര കഴിഞ്ഞില്ലേ... നമുക്ക് വീട്ടീ പോണ്ടേ...? നാളെ ഒരു മൂന്നര - നാല് മണിക്ക് പുവ്വാം. അപ്പൊ അഞ്ചിന് മുന്‍പ് തിരിച്ചെത്ത്വേം ചെയ്യാം...!"

****************

"സാറേ, ഒരു സംശയം ചോദിച്ചോട്ടെ....?"
"ഇല്ലില്ല... ഇനി തിങ്കളാഴ്ച വാ... ഇന്നത്തെ സമയം കഴിഞ്ഞു..."
"അതെന്താ സാറേ...? ഒരു സംശയല്ലേ...!"
"അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ...ഇന്ന് ശനിയാഴ്ചയാണ്... ഇന്ന് ബാങ്കൊക്കെ പന്ത്രണ്ടര വരല്ലേ ഉള്ളൂ... അപ്പൊ ഞാനെങ്ങന്യാ ഇപ്പൊ മറുപടി പറയ്യാ...?!!"

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

ദെശാന്ത്‌

എന്റെ സുഹൃത്ത്‌ ദെശാന്തിന്റെ, സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ വളരെ വിചിത്രങ്ങളാണ്....
ആളൊരു കടുത്ത അരാഷ്ട്രീയ വാദിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ........!

ഉറക്കെ പത്രം വായിക്കുകയാണ്....
"കുവൈറ്റില്‍ നൂറു കണക്കിന് വഴി വാണിഭക്കാരെ പോലീസ് നാട് കടത്തി"
ഇതിനോടുള്ള പ്രതികരണം......
"ഛെ..! ഈ വെടികള്‍ക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ.....?!"

**************
കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ ക്കാര്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയ വാര്‍ത്ത ചാനലില്‍ കണ്ടപ്പോള്‍ ........
"എന്തടാ ത്..... ഈ അച്ചുമ്മാമന്‍ ഇവര്‍ക്കൊന്നും മര്യാദക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടാവില്ല....... അല്ലെങ്കില്‍ പിന്നെ ഇവര്‍ വെറുതെ മാര്‍ച്ച് നടത്തുമോ.....?!"

**************
"ഈ ആശുപത്രീല്‍ വെച്ചൊക്കെ എത്ര പേരാ മരിക്കുന്നത്.... സര്‍ക്കാരിന് ഒരു നിയമം കൊണ്ട് വന്നാ മതി ഇവരുടെയൊക്കെ കണ്ണ്, കണ്ണില്ലാത്തവര്‍ക്ക് കൊടുക്കാന്‍ ....... അതിനെങ്ങനാ ഈ രാഷ്ട്രീയക്കാര് നാട് നന്നാവാന്‍ സമ്മതിക്കില്ലല്ലോ....?"
"ദെശാന്തേ, നിനക്ക് നിന്റെ കണ്ണ് ദാനം ചെയ്യാം എന്ന് എഴുതിക്കൊടുത്തു കൂടെ....? ഒരാള്‍ക്കെങ്കിലും കിട്ടട്ടെ...."
"ഏയ്‌... അത് ശരിയാവില്ല... എന്റെ കണ്ണ് ഞാനാര്‍ക്കും കൊടുക്കില്ല...."

*************
"ഗതാഗത മന്ത്രി ശ്രീ മാത്യു ടി തോമസിന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മന്ത്രി കേസാര്‍ടിസി ബസ്സില്‍ കയറി യാത്ര തുടര്‍ന്നു"
"കണ്ടാ.... ഇവന്മാരൊക്കെ ഭരിക്കുമ്പോള്‍ മന്ത്രിടെ കാര്‍ വരെ കേടാവുന്നു.... പിന്നെ നമ്മളെപ്പോലുള്ളവന്റെ കാര്യം പറയാനുണ്ടാ....!!"

2010 ജനുവരി 15, വെള്ളിയാഴ്‌ച

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.............

വര്‍ഷങ്ങള്‍ക്കു മുന്‍പ്......

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കു. ജയലളിതയുടെ കേരള സന്ദര്‍ശനം നടക്കുന്നു.
ഗുരുവായൂരപ്പന്റെ തിരുനടയില്‍ വെച്ച് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു.
അവരുടെ മേല്‍ കേരള പോലീസിന്റെ ലാത്തിപ്പ്രയോഗം.
തല്ലു കൊള്ളാതിരിക്കാന്‍ യുവമോര്‍ച്ചക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നു.
വലിയ ഒരാള്‍ക്കൂട്ടത്തിന്റെ നടുക്കാണ് ജയലളിത നില്‍ക്കുന്നത്...
ആകെ കൂടി ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷം.
ആശയപരമായി ഒട്ടും യോജിപ്പില്ലെങ്കിലും അവര്‍ക്ക് തല്ലു കൊള്ളുന്ന ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടു കൊണ്ടിരുന്ന എനിക്കും ചെറിയ മനപ്രയാസം തോന്നാതിരുന്നില്ല.
ഈ ക്യാമറ ദൃശ്യങ്ങള്‍ നോക്കികൊണ്ട്‌ എന്റെ സുഹൃത്തിന്റെ പെങ്ങളുടെ കമന്റ്‌...

"ഹൌ... ഈ ജയലളിത എന്തോരം ലിപ്സ്ടിക്കാ തേച്ച്ചിരിക്കണേ.......!!!!"

**************

സര്‍ക്കാര്‍ ജീവനക്കാരുടെ സമഗ്രമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ശേഖരിക്കപ്പെടുകയും ശമ്പള ബില്ലുകളും മറ്റും ഓണ്‍ലൈന്‍ ആയിത്തന്നെ തയ്യാറാക്കുകയും ചെയ്യുന്ന, കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് `സ്പാര്‍ക്ക്'. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സേവന വേതന വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും പുതിയ വേഗത അവകാശപ്പെട്ടു കൊണ്ടുള്ളതാണ് ഈ നോട്ടീസ്. ഇത് ഓഫീസില്‍ കിട്ടിയപ്പോള്‍ ഒരു ജീവനക്കാരിയുടെ ആദ്യ പ്രതികരണം ഇങ്ങനെ......

"ഹൈ....... നല്ല അടിപൊളി ക്യൂട്ടെക്സ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.....!!"

2010 ജനുവരി 1, വെള്ളിയാഴ്‌ച

കടിഞ്ഞൂല്‍ കമന്റ്‌

ഓഫീസില്‍ .......

"എന്താണിത്ര സന്തോഷം....? എന്താ... ഒറ്റക്കിരുന്നു ആലോചിച്ചു ചിരിക്കുന്നെ....?"
"ഏയ്‌.. ഒന്നൂല്ല സാര്‍ "
"എന്താടോ... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ........!"
"ഇല്ല സര്‍ ... അത് ........ ഒന്നൂല്ല സാര്‍ ......"
"പറയടോ..... ഞങ്ങളും അറിയട്ടെ തന്റെ സന്തോഷം.... ഞങ്ങളും ചിരിക്കട്ടെ......"
"അല്ല സാറേ... അത് പിന്നെ... ഒരു മാസം മുന്‍പ് ഞാന്‍ തൊടങ്ങ്യേ ബ്ലോഗില് ഇന്നലെ ആദ്യായിട്ടൊരു കമന്റ്‌ വന്നു.....അതാ..!!!"
"ബ്ലോഗാ.... അതെന്താ സാധനം....?!"

--------

"ശോ... എന്റെ സന്തോയം ഞാനാരോടാ ഒന്ന് പറയ്യാ........ ഹെന്റെ ബൂലോകരെ.............!!"